കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടർ നടപടി. മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പല ഉന്നതരെയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്റയെ മോൻസൺ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചതും അനിതയായിരുന്നു. തട്ടിപ്പ് കേസിൽ പരാതിക്കാരെ അനിത സഹായിച്ചിരുന്നു.
ഇവരെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോൻസൺ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അനിതക്ക് അറിയാമെന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അനിത പുല്ലയിൽ കൊച്ചിയിലെത്തുമ്പോഴെല്ലാം മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി മോൻസണെ അനിതയ്‌ക്ക് അടുത്തറിയാം. ഇയാളുടെ തട്ടിപ്പുകളും അവർക്ക് അറിയാം. എന്നാൽ ചോദ്യം ചെയ്യൽ എന്ന് ഉണ്ടാകുമെന്ന കാര്യം വ്യക്‌തമല്ല. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും.
Read Also: സമൃദ്ധി@കൊച്ചി പദ്ധതി; പൊതുജന പിന്തുണതേടി കൊച്ചി കോര്‍പറേഷന്‍