തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കടുത്ത നീക്കങ്ങളിലേക്ക് സിപിഎം. കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപക്ക് വീണ വിജയൻ ഐജിഎസ്‌ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഐജിഎസ്‌ടി അടച്ചുവെന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ രേഖകൾ പുറത്തുവിട്ടിട്ടില്ല.
മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ വിശദീകരണവും ഇന്നുണ്ടായേക്കും. എന്നാൽ, ഇന്നും മറുപടിയില്ലെങ്കിൽ വീണക്കെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മാത്യു കുഴൽനാടൻ ഒരുങ്ങുന്നുവെന്നും വിവരങ്ങളുണ്ട്. അതിനിടെ, മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട് ഇന്ന് തഹസിൽദാർക്ക് സമർപ്പിക്കും. അളന്ന് ചിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ അടങ്ങിയതാവും റിപ്പോർട്.
സ്‌ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ് റവന്യൂ സർവേ വിഭാഗം റീ സർവേ നടത്തിയത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് സ്‌ഥലത്ത് പരിശോധന നടത്തിയത്.
Most Read| വൈദ്യുതി പ്രതിസന്ധി; ചാർജ് വർധന ഉണ്ടാകുമോ? ഉന്നതതല യോഗം ഇന്ന്