തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന്റ സമിതിയാണ് അന്വേഷണം നടത്തുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹരജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് കോടതിയെ അറിയിച്ചു. എസ്‌എഫ്‌ഐഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കോടതിയെ സമീപിച്ചത്. ഹരജി 24ന് പരിഗണിക്കാൻ മാറ്റി.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട് നൽകണം.
കർണാടക ഡെപ്യൂട്ടി രജിസ്‌ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, പോണ്ടിച്ചേരി ആർഒസി എ ഗോകുൽനാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടർ കെഎം ശങ്കര നാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്‌ക്ക് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും ആലുവയിലെ സിഎംആർഎൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പ് നടന്നുവെന്നും നൽകിയ പണം മാസപ്പടിയാണെന്നുമാണ് ഉയർന്നുവന്ന വിവാദം.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്