കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ മറ്റൊരു പ്രതിയായ അജ്‌മൽ ഒളിവിലാണ്. ശനിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
രാത്രി 10.30ന് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. പിന്തുടർന്നെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചിരുന്നതായി ഷൗക്കത്ത് പോലീസിൽ പരാതി നൽകിയിരുന്നു. അവിഹിത ബന്ധം ആരോപിച്ചും, ലഹരി ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു ആക്രമണം. അടിച്ച് നിലത്തിട്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി പരിക്കേൽപ്പിച്ചു.
കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും എടുത്തെറിയുകയായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർന്ന്, വാഹനം ഉപേക്ഷിച്ച് ഷൗക്കത്ത് ഭാര്യവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അതേസമയം, പ്രദേശത്ത് ഗുണ്ടാ മാഫിയ സജീവമാണെന്ന് കാണിച്ച് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. 2011 നവംബർ ഒമ്പതിന് ഇതേ ഭാഗത്ത് വെച്ചാണ് ഷഹീദ് ബാവ എന്നയാളെ സദാചാര ഗുണ്ടകൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.
Read Also: തമ്മിലടി തീരാതെ സംസ്‌ഥാന ബിജെപി; യോഗത്തിൽ പങ്കെടുക്കാതെ സികെ പത്‌മനാഭന്‍