എറണാകുളം : ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന ജാഗ്രത തുടരുന്നതായി വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. കഴിഞ്ഞ ദിവസമാണ് ജില്ലയില്‍ 56കാരിക്ക് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. കൂടാതെ 120 പേരെ ജില്ലയില്‍ നിന്നും സ്‌ക്രീനിംഗിനും വിധേയരാക്കിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ രോഗബാധ ഉണ്ടോയെന്ന് അറിയുന്നതിനായി സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഷിഗെല്ല സ്‌ഥിരീകരിച്ച വ്യക്‌തി നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇവരെ കൂടാതെ മറ്റ് 2 പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. അതിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയില്‍ നടന്നു വരികയാണ്.
ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ ഷിഗെല്ല രോഗലക്ഷണങ്ങളായ പനി, വയറിളക്കം എന്നിവയുള്ള ആളുകളെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
Read also : ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുമെന്ന് കസ്‌റ്റംസ്