കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും മനീഷിനെതിരെ നടപടിയെടുത്തില്ലെന്നും ഇവർ പറയുന്നു. അധ്യാപകന്റെ സമീപനം കാരണം കായിക രംഗം താൽകാലികമായി ഉപേക്ഷിച്ചിരിക്കുകയാണ് ഈ വിദ്യാർഥിനി.
ഇതിന് പിന്നാലെ മനീഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായാണ് മറ്റൊരു വിദ്യാർഥിനിയും അമ്മയും രംഗത്തെത്തിയിരിക്കുന്നത്. നെല്ലിപ്പൊയിലിലുള്ള വനിതാ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് മനീഷ് പല വിദ്യാർഥിനികളെയും ചൂഷണം ചെയ്‌തത്. അശ്‌ളീല ചുവയോടെയാണ് മനീഷ് തന്നോടും മറ്റ് പല കുട്ടികളോടും സംസാരിക്കാറുള്ളത്. ഇത്രയും നാൾ പുറത്തുപറയാഞ്ഞത് ഭയം മൂലമാണെന്നും ഇവർ പറയുന്നു.
പാലക്കാട്ടെ സ്‌കൂളിൽ നിന്ന് രണ്ട് വർഷം മുൻപ് മനീഷ് പഠിപ്പിക്കുന്ന സ്‌കൂളിൽ എത്തിയതാണ് പെൺകുട്ടി. സ്‌പ്രിന്റ് താരമായ പെൺകുട്ടി മനീഷിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടർന്ന് പരിശീലനം നിർത്തിവെച്ചിരിക്കുകയായിരുന്നു. പരാതികൾ ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടേത് ഉൾപ്പടെ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്‌പി അറിയിച്ചു. താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌ത മനീഷ് റിമാൻഡിലാണ്.
Also Read: ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി