മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മലപ്പുറത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇൻഡോർ സ്‌റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, സ്‌പോർട്സ് കോംപ്‌ളക്‌സുകൾ എന്നിവയുൾപ്പടെ മുഴുവൻ കായിക പരിശീലന കേന്ദ്രങ്ങളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കില്ല.
പ്രൈവറ്റ് ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും മദ്രസകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല. ജാഥകൾ പ്രകടനങ്ങൾ എന്നിവയും നിരോധിച്ചു. ബീച്ചുകൾ, പാർക്കുകൾ, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. വ്യാപാര, വാണിജ്യ സ്‌ഥാപനങ്ങൾ, ഹോട്ടൽ, റെസ്‌റ്റോറന്റ്, ബാറുകൾ എന്നിവക്ക് 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാം. ഒൻപത് മണിക്ക് ശേഷം പാഴ്‌സൽ സർവീസുകൾ അടക്കമുള്ളവ അനുവദിക്കില്ല.
ജില്ലയിലെ 8 തദ്ദേശക സ്‌ഥാപനങ്ങളിൽ ഇന്നലെ രാത്രി മുതൽ നിരോധനാജ്‌ഞ പ്രാബല്യത്തിലായി. കൊണ്ടോട്ടി നഗരസഭയിലും ചീക്കോട്, ചെറുകാവ്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്‌ഞ.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ വീണ്ടും ഡ്രോണുകൾ വന്നേക്കും. ആവശ്യമെങ്കിൽ പറക്കും ക്യാമറകൾ ഉപയോഗിക്കാൻ പോലീസിന് നിർദ്ദേശം ലഭിച്ചേക്കും. പോലീസിനോ മറ്റ് അധികൃതർക്കോ പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കാത്ത സ്‌ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടിയിരിക്കുന്നത് കണ്ടെത്താനും മറ്റ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനുമാണ് ഇവ ഉപയോഗിക്കുക. നിരോധനാജ്‌ഞ പ്രഖ്യാപിച്ച സ്‌ഥലങ്ങളിലാകും ഡ്രോൺ ആദ്യം പറക്കുക.
Also Read: രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ