ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെ കോൺഗ്രസ്. കോൺഗ്രസിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ ആണെന്നാണ് എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്. 45 നിയമസഭ അംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിൽ ഉള്ളവരാണ്.
അതേസമയം, പിസിസി അധ്യക്ഷനായ ഡികെ ശിവകുമാർ കടുത്ത അതൃപ്‌തിയിൽ ആണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അടക്കം വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വിമത നീക്കത്തിന് തയ്യാറല്ലെന്ന് പറഞ്ഞു ഡികെ ശിവകുമാർ രാഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ഡികെ പറഞ്ഞു.
തന്നെ കർണാടക സംസ്‌ഥാനത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കർണാടകത്തിൽ അധികാരം പിടിച്ചു തന്നെ ഏൽപ്പിച്ച കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചക്കായി ഡികെ ശിവകുമാറിനെ ഹൈക്കമാൻഡ് ഡെൽഹിക്ക് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറിൽ അണുബാധയെന്ന കാരണം പറഞ്ഞു പിൻമാറുകയായിരുന്നു. സംസ്‌ഥാനത്ത് തന്റേതായി എംഎൽഎമാർ ഇല്ലെന്നും എല്ലാം കോൺഗ്രസിന്റെ എംഎൽഎമാർ ആണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ, സംസ്‌ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ചു രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിൽ മറ്റു നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടത്തേണ്ടി വരും. നാളെ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും.
Most Read: സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ