പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ച് പാലക്കാട് ഡിഎംഒ. മരണത്തിൽ ചികിൽസാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം അന്വേഷണം തുടങ്ങുമെന്നും ഡിഎംഒ വ്യക്‌തമാക്കി.
അതേസമയം ചികിൽസാ പിഴവിന് ഇന്നലെ മൂന്ന് ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.
പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്‌തസ്രാവമെന്നാണ് മരണത്തിനിടയാക്കിയത് എന്നാണ് ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പറയുന്നത്. ഈ സാഹചര്യത്തിൽ തങ്കം ആശുപത്രി അധികൃതർ ഇന്ന് രാവിലെ 11ന് പാലക്കാട് പ്രസ് ക്ളബ്ബിൽ മാദ്ധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും.
അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് യുവതിയുടെ കുടുംബം. ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഇന്നലെ കുടുംബം നിലപാടെടുത്തതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായിരുന്നു. പിന്നീട് പാലക്കാട് ഡിവൈഎസ്‌പിയും ആർഡിഓയും അടക്കം സ്‌ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.
Most Read: എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല