കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ 12കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം, ലൈജീന തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവരെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ ഷംനയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ എംഎംടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിൽസയിലുള്ള ലൈജീനയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ലൈജീനയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്താണ്. ലൈജീന മാനസിക രോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ആത്‌മഹത്യാ കുറിപ്പ് എഴുതി വെച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്.
Malabar News: ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍