ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകുമെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മേൽനോട്ട സമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട് തേടിയിരുന്നു.
വിഷയത്തിൽ കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്തണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ യോഗം ചേർന്നിരുന്നു. ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം എന്നുമാണ് യോഗത്തിൽ കേരളം ആവശ്യപ്പെട്ടത്.
എന്നാൽ 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്‌നാട് നിലപാടെടുത്തത്. ഇരു സംസ്‌ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. വൃഷ്‌ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. സെക്കന്റിൽ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്. സെക്കന്റിൽ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്.
Most Read: പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി