തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിനോടും സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ഉദ്യോഗസ്‌ഥർക്കെതിരെയുള്ള നടപടി ഉണ്ടാവുക. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ ചോദ്യം ചെയ്യപ്പെടുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡനെ കൂടാതെ വനം- ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്‌തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയത് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം. നടപടി വൈകിയാൽ പ്രതിപക്ഷം വീണ്ടും വിഷയം സർക്കാറിനെതിരെ ആയുധമാക്കാനും സാധ്യതയുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളം സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് പണിയുകയാണെന്നും കേരളം വ്യക്‌തമാക്കി.
Most Read: എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം; മന്ത്രി