തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിൽ ആത്‌മാർഥതയുണ്ടെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
കൂട്ടു പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാൾക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തിൽ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാൽ പ്രശ്‌നങ്ങൾ അതേപടി തുടരുകയേ ഉള്ളൂവെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും ആയിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
“വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞത്. കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നു,”- മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്‌ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്‌ത കാര്യങ്ങള്‍ വിശദമാക്കുന്നതിനിടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്.
Also Read: വലിയ ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചു; സംസ്‌ഥാന അധ്യക്ഷന്‍