പത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള സ്‌ഥലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചുവെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്‌താവന.
‘സംസ്‌ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്‌ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു. ശബരിമല ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു. പന്തളം, പത്‌മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെൻമാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ബിജെപി ജയിച്ചു’, സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തെയും സുരേന്ദ്രന്‍ ന്യായീകരിച്ചു. ഭഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
ജയ് ശ്രീറാം ബാനര്‍ പതിപ്പിക്കാനും കാവി പുതപ്പിക്കാനും അമ്പലമോ ആര്‍എസ്എസ് കാര്യാലയമോ അല്ലെന്നും ജനാധിപത്യ മതനിരപേക്ഷ രാഷ്‍ട്രത്തിലെ ഒരു നഗരസഭാ ഓഫീസാണെന്നുമുള്ള വിമര്‍ശനം ശക്‌തമായി ഉയര്‍ന്നു വന്നതിന് ശേഷവും പ്രവര്‍ത്തരുടെ നടപടിയെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടാണ് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സ്വീകരിക്കുന്നത്.