ദുബായ്: ആദ്യ പ്ലേ ഓഫ് മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 200 റണ്‍സ് എടുത്തു. ഡെല്‍ഹിയുടെ മറുപടി 20 ഓവറില്‍ 8 വിക്കറ്റിന് 143ല്‍ അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ മുംബൈ കളിയുടെ എല്ലാ ഘട്ടത്തിലും ഡെല്‍ഹിക്ക് മുകളില്‍ ആധിപത്യം പുലര്‍ത്തി. മുംബെക്കായി സൂര്യകുമാര്‍ യാദവ് (51), ഇഷാന്‍ കിഷന്‍ (പുറത്താകാതെ 55), ഹാര്‍ദിക് പാണ്ഡ്യെ (14 പന്തില്‍ പുറത്താകാതെ 37) എന്നിവര്‍ തിളങ്ങി. ജസ്‌പ്രീത് ബുംറ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ട്രെന്‍ഡ് ബൗള്‍ട്ട് ഡെല്‍ഹി ബാറ്റിംഗിലെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഡെല്‍ഹിക്കായി സ്‌റ്റോയിനിസ് (65) നടത്തിയ ഒറ്റയാള്‍ പോരാട്ടം പാഴായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്‌ടപ്പെട്ടെങ്കിലും 100ആം ഐ പി എല്‍ മൽസരം കളിക്കുന്ന സൂര്യകുമാര്‍ യാദവും ഡി കോക്കും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ തിരികെ ട്രാക്കില്‍ എത്തിച്ചു. ഡി കോക്ക് ( 25 പന്തില്‍ 40 റണ്‍സ്) നേടി പുറത്തായി. ഇതിനിടെ 36 പന്തില്‍ നിന്ന് 2 സിക്‌സും 6 ഫോറും ഉള്‍പ്പെടെ സൂര്യകുമാര്‍ യാദവ് ഈ സീസണിലെ നാലാമത് അര്‍ധ ശതകം തികച്ചു. ആന്റിച്ച് നോര്‍ജെ എറിഞ്ഞ തൊട്ടടുത്ത പന്തില്‍ ഡാനിയല്‍ സാംസ് പിടിച്ച് സൂര്യകുമാര്‍ പുറത്തായി.
കീരണ്‍ പൊള്ളാര്‍ഡ് (0) വേഗം മടങ്ങി. അശ്വിനെതിരെ കളിച്ച കൂറ്റന്‍ ഷോട്ട് റബാഡ സുന്ദരമായി കൈയില്‍ ഒതുക്കി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ഡെല്‍ഹി ബൗളര്‍മാര്‍ മധ്യ ഓവറുകളില്‍ മുംബൈയെ പിടിച്ചു കെട്ടി. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്‌റ്റോയിനിസിന്റെ പന്തില്‍ സാംസ് പിടിച്ച് ക്രുണാല്‍ പാണ്ഡ്യ (13) പുറത്തായി. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാനും നടത്തിയ വെടിക്കെട്ടാണ് മുംബൈ സ്‌കോര്‍ 200 കടത്തിയത്. ഡെല്‍ഹിക്കായി ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.
ഡെല്‍ഹിയുടെ മറുപടി ബാറ്റിംഗ് ഈ ഐ പി എല്‍ കണ്ട ഏറ്റവും വലിയ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ട്രെന്‍ഡ് ബൗള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് വീണത്. രണ്ടാം പന്തില്‍ പ്രിഥ്വി ഷാ (0) വിക്കറ്റ് കീപ്പര്‍ ഡീ കോക്കിന് ക്യാച്ച് നല്‍കി മടങ്ങി. പകരം വന്ന അജിങ്ക്യ രഹാനയും റണ്ണൊന്നും എടുക്കാതെ എല്‍ ബി ഡബ്ല്യുവില്‍ പുറത്തായി. ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ ഡെല്‍ഹി 0-2 എന്ന നിലയില്‍ ആയിരുന്നു.
ജസ്‌പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ സൂപ്പര്‍ ബാറ്റ്സ്‍മാൻ ശിഖര്‍ ധവാനും (0) ക്ളീൻ ബൗള്‍ഡായി മടങ്ങിയതോടെ ഡെല്‍ഹി ടോപ് ഓര്‍ഡര്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു. ടീം സ്‌കോര്‍ 20ല്‍ എത്തിയപ്പോള്‍ ശ്രേയസ് അയ്യരും മടങ്ങി. ബുംറയുടെ പന്തില്‍ രോഹിത് ശര്‍മയുടെ കൈയില്‍ ഒതുങ്ങുമ്പോള്‍ 9 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. 9 പന്തുകളില്‍ 3 റണ്‍സ് മാത്രമെടുത്ത ഋഷഭ് പന്തിന്റെ ഊഴമായിരുന്നു അടുത്തത്. ക്രുണാല്‍ പാണ്ഡ്യയ്‌ക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചത് സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഒതുങ്ങി.
അഞ്ചാം വിക്കറ്റില്‍ 30 പന്തില്‍ 50 റണ്‍സ് തികച്ച സ്‌റ്റോയിനിസ്- അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് ഡെല്‍ഹി സ്‌കോര്‍ 100 കടത്തി. രണ്ടാം സ്‌പെല്ലില്‍ ബോള്‍ എറിയാന്‍ എത്തിയ ബുംറ ആദ്യ പന്തില്‍ തന്നെ സ്‌റ്റോയിനിസിനെ (46 പന്തില്‍ 65) ക്ളീൻ ബൗള്‍ ചെയ്‌തതോടെ ഡെല്‍ഹി പ്രതീക്ഷകള്‍ അസ്‌തമിച്ചു. അതേ ഓവറില്‍ സാംസിനെ (0) ബുംറ ഡീ കോക്കിന്റെ കൈകളില്‍ എത്തിച്ചതോടെ ഡെല്‍ഹിക്ക് 7ആം വിക്കറ്റ് നഷ്‌ടമായി. അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ (42) നടത്തിയ പോരാട്ടമാണ് ഡെല്‍ഹിയെ 143ല്‍ എത്തിച്ചത്.
Read Also: മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും