കൊച്ചി: രണ്ടാമത് മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും. മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ ‘മാക്‌ട ‘യുടെ അഭിമുഖ്യത്തില്‍ നടത്തുന്ന ഫിലിം ഫെസ്‌റ്റിവല്‍ 6,7,8 തീയതികളില്‍ വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലാണ് നടക്കുക. ലോകമെങ്ങുമുള്ള വനിതാ ചലച്ചിത്ര സംവിധായകരുടെ 18 ചിത്രങ്ങള്‍ ലോകസിനിമ, ഭാഷാവിഭാഗം, ഇന്ത്യന്‍ സിനിമ എന്നീ മൂന്നു വിഭാഗങ്ങളിലായി ആസ്വാദകരുടെ മുന്നിലെത്തും.
ചലച്ചിത്ര-കലാ-സാങ്കേതിക മേഖലയിലെ സ്‍ത്രീ പ്രാതിനിധ്യത്തെ അടുത്തറിയാന്‍ വഴിയൊരുക്കുന്നതാണ് ഫിലിം ഫെസ്‌റ്റിവല്‍. അമേരിക്ക, പോളണ്ട്, കൊസാവോ, കുര്‍ദ്ദിസ്ഥാന്‍, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഭാഷാ വിഭാഗത്തില്‍ ഏകദേശം 80 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന ടര്‍ക്കിഷ് ഭാഷയിലെ ആറ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നുത്. ‘ബ്‌ളീച്’, ‘ടോപ്പാങ്ക’, ‘വിമന്‍സ് കണ്‍ട്രി’, ‘ദി ഹൈവ്’, ‘ഹ്ഷ്’, ‘ബോര്‍ക്’, ‘നോട് നോയിങ്’ എന്നിവയാണവ.
നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മഞ്‌ജു ബോറയുടെ ‘ഇന്‍ ദി ലാന്‍ഡ് ഓഫ് പോയ്സണ്‍ വിമണ്‍’, അരുണചല്‍പ്രദേശിലെ ഗോത്ര ഭാഷയിലെ ‘മിഷിങ്’, മലയാള ചിത്രം ‘തടിയനും മുടിയനും’, ബംഗാളി ചിത്രം ‘നിര്‍ബഷിതോ’ എന്നി നാല് ചിത്രങ്ങളാണ് ഇന്ത്യന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
Read Also: വേല്‍യാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
പ്രശസ്‌ത നടി സീമാ ബിശ്വാസ് ആണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള ഫെസ്‌റ്റിവലിന്റെ ഡയറക്‌ടര്‍.
കെ പി എ സി ലളിത നാളെ വൈകുന്നേരം അഞ്ചിന് മേള ഉൽഘാടനം ചെയ്യും. ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് ‘സിനിമയും സാഹിത്യവും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. മാധവി മധുപാല്‍ മോഡറേറ്ററാവുന്ന വെബിനാറില്‍ റസൂല്‍ പൂക്കുട്ടി, ബെന്യാമിന്‍, അനുമോള്‍, ദീദി ദാമോദരന്‍, തനുജാ ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും.
Kerala News: കസ്‌റ്റഡി നീട്ടി; ശിവശങ്കര്‍ 6 ദിവസം കൂടി ഇഡി കസ്‌റ്റഡിയില്‍
എട്ടിന് വൈകുന്നേരം അഞ്ചിനാണ് സമാപന സമ്മേളനം. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി കനി കുസൃതി സമാപനചടങ്ങില്‍ മുഖ്യതിഥിയാകും.
100 രൂപയാണ് ഡെലീഗേറ്റ് ഫീസ്. മേളയില്‍ പങ്കെടുക്കാനും ഡെലീഗേറ്റ് രജിസ്ട്രേഷനുമായി http://www.4linecinema.com/mwiff എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ മാക്‌ട ചെയര്‍മാനും ഫെസ്‌റ്റിവല്‍ ആര്‍ട്ടിസ്‌റ്റിക് ഡയറക്‌ടറുമായ ജയരാജ്, ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ്, വൈസ് ചെയര്‍മാന്‍ മാരായ എം പദ്മകുമാര്‍, എ കെ. സന്തോഷ്, ട്രഷറര്‍ എ എസ് ദിനേശ് എന്നിവര്‍ അറിയിച്ചു.
Read Also: സന്ദര്‍ശകര്‍ക്ക് സ്വാഗതം; പാലരുവി വെള്ളച്ചാട്ടം കാണാം ഏഴ് മുതല്‍