തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ആറ് ദിവസം കൂടിയാണ് ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വിട്ടത്. എന്നാല്‍ അന്വേഷണത്തിനായി 7 ദിവസം കൂടി ശിവശങ്കറിന്റെ കസ്‌റ്റഡി അനുവദിക്കണം എന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
കസ്‌റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസും തമ്മില്‍ ബന്ധമുണ്ടെന്നും, ലൈഫ് മിഷന്‍ കേസിലെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ വാട്‌സ്ആപ്പ് ചാറ്റിലൂടെ സ്വപ്‍നക്ക് കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ തങ്ങളോട് സഹകരിച്ചിരുന്നില്ല എന്നും ഇഡി കോടതിയെ അറിയിച്ചു.
ലൈഫ് മിഷന്‍ കേസ് ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നതാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസും തമ്മില്‍ ബന്ധമുണ്ടെന്ന വാദം ഇഡി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇഡിയുടെ കേസുമായി ലൈഫ് മിഷന് യാതൊരുവിധ ബന്ധവും ഇല്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Read also : സംസ്‌ഥാനത്ത് അവയവദാനം ഇനി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍