കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ് പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്നും ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ വീഡിയോ കണ്ടിട്ടില്ലെന്നാണ് ശരത്തിന്റെ മൊഴി.
അതേസമയം കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
ഒൻപതര മണിക്കൂറാണ് ഇന്നലെ ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ ചോദ്യം ചെയ്‌തു. ഇരുവരും അന്വേഷണ സംഘത്തിന് നല്‍കുന്ന ഉത്തരങ്ങള്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
Most Read: ലോകായുക്‌ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും