വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ പോലീസിൽ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
വയോധികന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് 15ഉം 17ഉം വയസുള്ള കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കിയത്. എന്നാൽ, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മുഹമ്മദിന്റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു പെൺകുട്ടികളുടെ കുടുംബം. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ചാക്കിൽ കെട്ടിയ മൃതദേഹം ഇവർ താമസിച്ച വീടിന് സമീപമുള്ള പൊട്ടകിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാൽ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയൽ ടൗണിനടുത്തുള്ള ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാൽ കണ്ടെടുത്തത്. 15 വർഷത്തോളമായി ആയിരംകൊല്ലിയിൽ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപ വാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം. കൽപറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Most Read: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്; മനോജ് എബ്രഹാമിന് ചുമതല