കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കൊട്ടാരക്കര കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. പ്രതിയെ കസ്‌റ്റഡിയിൽ കിട്ടിയാൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് നീക്കം.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചിരുന്നു. സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്‌ടറുടെ റിപ്പോർട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്‌ഥരോട് സന്ദീപ് പറഞ്ഞു.
നാട്ടുകാർ പിന്തുടർന്നപ്പോൾ പോലീസിനെ ആദ്യം വിളിച്ചു. പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ചെയ്‌ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റം ഇഷ്‌ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്‌ടർമാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.
പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്‌തത വരുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. ഈ മാസം പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് പോലീസ് എത്തിച്ച പ്രതി ഹൗസ് സർജനായ ഡോ. വന്ദനാ ദാസിനെ (22) ക്രൂരമായി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കോട്ടയം മുട്ടുചിറ സ്വദേശിനിയായ വന്ദന, വ്യാപാരിയായ മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ്. കുവട്ടൂർ സ്വദേശിയും നെടുമ്പന യുപി സ്‌കൂൾ അധ്യാപകനുമായ സന്ദീപ് ആണ് കേസിലെ പ്രതി. ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
Most Read: ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും