കൊച്ചി: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കൂടുതൽ മൊഴി എടുത്ത് പോലീസ്. മരിച്ച കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്ന് കൊലപാതകത്തിന് ശേഷം പ്രതിയായ അഖിൽ ഒന്നരപവന്റെ മാല മോഷ്‌ടിച്ചതായാണ് മൊഴി. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്‌തിയുടെ പക്കൽ പണയം വെച്ചതായാണ് അഖിലിന്റെ മൊഴി.
അതേസമയം, തെളിവെടുപ്പിനായി പ്രതിയായ അഖിലിനെ പോലീസ് ഉടൻ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. ആതിരയിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയ പോലെ പ്രതി മറ്റേതെങ്കിലും സ്‌ത്രീകളിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. നിലവിൽ റിമാൻഡിൽ ഉള്ള അഖിലിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
എറണാകുളം കാലടിയിൽ നിന്ന് ഏപ്രിൽ 29ന് കാണാതായ ആതിരയുടെ മൃതദേഹം ഇന്നലെയാണ് അതിരപ്പിള്ളി തുമ്പൂർമൂഴിയിലെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയാണ് ആതിര. ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി ബാലചന്ദ്രനാണ് ആതിരയെ വനത്തിനുള്ളിൽ കൊന്നുതള്ളിയത്. അഖിലും വിവാഹിതനാണ്. ആതിരയും അഖിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരാണ് ഇരുവരും. ഏപ്രിൽ 29ന് ആതിരയെ കാണാതായതോടെ ഭർത്താവ് സനൽ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആതിര സഹപ്രവർത്തകനായ അഖിലിന്റെ കൂടെ കാറിൽ കയറി പോയെന്നു വ്യക്‌തമായി.
വാഹനത്തിന്റെ നമ്പർ വെച്ച് ഉടമസ്ഥനെ വിളിച്ചപ്പോൾ റെന്റ് എ കാർ ആണെന്നും അഖിലിന് കാർ വാടകക്ക് നൽകിയതെന്നുമായിരുന്നു പോലീസിന് ലഭിച്ച മറുപടി. പിന്നാലെ പോലീസ് അഖിലിനെ കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തെങ്കിലും ഇയാൾ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. എന്നാൽ, അഖിലും ആതിരയും തമ്മിലുള്ള ഫോൺ വിളികളുടെ വിവരങ്ങൾ ലഭിച്ചതോടെ പോലീസ് വിദദമായ ചോദ്യം ചെയ്യൽ നടത്തി. ഇതിലൂടെയാണ് കൊലപാതകം പുറത്തറിയുന്നത്.
അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ റോഡിനോട് ചേർന്ന വനത്തിനുള്ളിൽ ആതിരയെ ഷോൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പാറക്കെട്ടിൽ തള്ളിയെന്ന് അഖിൽ പോലീസിനോട് പറഞ്ഞു. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആതിരയുടെ 12 പവൻ സ്വർണം പണയപ്പെടുത്തി അഖിൽ പണം വാങ്ങിയിരുന്നു.
ഈ സ്വർണം തിരിച്ചുവേണമെന്ന് ആതിര പലവട്ടം ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, അഖിൽ ഒഴികഴിവുകൾ പറഞ്ഞു. ആതിര ഇത് നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഒഴിവാക്കാൻ വേണ്ടിയാണ് അഖിൽ കൊലപാതകം നടത്തിയത്. അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാമെന്ന് പറഞ്ഞു അതിരയെക്കൊണ്ട് അവധി എടുപ്പിച്ചാണ് അഖിൽ കൊണ്ടുപോയത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.
Most Read: പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; മെഗാ റോഡ് ഷോയിൽ പങ്കെടുക്കും