കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്‌ളി പോലീസ് സ്‌റ്റേഷൻ മുസ്‌ലിം ലീഗ് ഉപരോധിച്ചു. ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം.
അന്യായമായാണ് പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്‌ഥലത്ത് ഇപ്പോഴും സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൻസൂറിന്റെ കൊലപാതകത്തിൽ പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് ജില്ലാ കളക്‌ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് നേരത്തെ ബഹിഷ്‌കരിച്ചിരുന്നു. സംഭവ സ്‌ഥലത്ത് നിന്ന് പിടികൂടി പോലീസിന് കൈമാറിയ പ്രതിയുടെ അറസ്‌റ്റ് പോലും രേഖപ്പെടുത്തിയത് ഏറെ വൈകിയാണെന്നും യുഡിഎഫ് നേതാക്കൾ പരാതിപ്പെട്ടിരുന്നു.
കൊലപാതകത്തെ തുടർന്ന് പെരിങ്ങത്തൂരിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ പിടികൂടിയ മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയാണ്. പോലീസിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പോലീസ് ജീപ്പിൽ വെച്ച് പ്രവർത്തകരെ തല്ലിച്ചതച്ചുവെന്ന് കോൺഗ്രസും ലീഗും നേരത്തെ ആരോപിച്ചിരുന്നു.
Also Read: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ