തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശം. ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്‌ലിം ലീഗ് ഇന്ന് പിന്തുടരുന്നുവെന്ന് ദേശാഭിമാനയിൽ എഴുതിയ മുഖ പ്രസംഗത്തിൽ കോടിയേരി പറയുന്നു.
കോഴിക്കോട്ടെ റാലിയിൽ പച്ചയ്‌ക്ക് വർഗീയത പറഞ്ഞത് അതിന് തെളിവാണെന്നും, 1946ൽ ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചത് ജിന്നയുടെ ലീഗാണെന്നും കോടിയേരി ആരോപിച്ചു. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കൾ ശക്‌തമായ ഭാഷയിലാണ് ലീഗിനെതിരെ പ്രതികരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കോടിയേരിയുടെ ലേഖനം.
ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നു കാട്ടുന്നതിനല്ല, ബിജെപിയേക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്‌ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടേയും യത്‌നം. ഈ മൃതുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പ് പോലുമില്ലാത്ത മുസ്‌ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകും ?; ലേഖനത്തിൽ കോടിയേരി ചോദിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലും കേരളം വർഗീയ ലഹളയിൽ വീഴാത്തത് ഇവിടെ എൽഡിഎഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്‌ലാമിയുടെ ആത്‌മാവ് മുസ്‌ലിം ലീഗിൽ പ്രവേശിച്ചുവെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി ആരോപിച്ചു. മുസ്‌ലിം ലീഗ് ഇന്ത്യൻ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുക ആണെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
Read Also: ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം