തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ യഥാര്‍ഥ ലൈസന്‍സ് ഹാജരാക്കണമെന്ന് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്റെ വ്യക്‌തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്ന് കോടതി വിമർശിച്ചു. ലൈസന്‍സില്‍ വ്യക്‌തത വേണമെന്നും കോടതി പറഞ്ഞു.
എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കേസ് വിശദമായ വാദം കേൾക്കാൻ കോടതി മാറ്റി.
അതേസമയം, കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്‌ഥ സംഘം ആന്ധ്രാ പ്രദേശിലേക്ക് തിരിച്ചു. മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാ പ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തില്‍ നിന്ന് ഉദ്യോഗസ്‌ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു.
ഇന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്‌ഥ സംഘം കേരളത്തിലെത്തും. കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കും.
ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഫലം വരും. ഈ ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.
Most Read: മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു