ന്യൂഡെൽഹി: മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുത്തലാഖ് നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനം മുസ്‌ലിം വനിതകളുടെ അവകാശ ദിനമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആചരിക്കുന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ വിമർശനം.
ഹിന്ദു, ദളിത്, ഒബിസി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയിൽപ്പെട്ട സ്‌ത്രീകളുടെ ശാക്‌തീകരണത്തെ സംബന്ധിച്ച് എന്താണ് മോദി സർക്കാരിന് പറയാനുള്ളതെന്ന് ഒവൈസി ചോദിച്ചു. മുത്തലാഖ് നിരോധന നിയമം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതാണ്. അത് സമത്വത്തിന് എതിരാണ്. മോദി സർക്കാർ മുസ്‌ലിം വനിതാ അവകാശ ദിനം മാത്രമാണോ ആഘോഷിക്കുകയെന്നും ഒവൈസി ചോദിച്ചു.
ഈ നിയമം മുസ്‌ലിം സ്‌ത്രീകളെ കൂടുതൽ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കും. ഈ നിയമം കൊണ്ട് മുസ്‌ലിം സ്‌ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഗസ്‌റ്റ് ഒന്നിന് രാജ്യത്തുടനീളം മുസ്‌ലിം വനിതകളുടെ അവകാശ ദിനമായി ആചരിക്കുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
Read Also: കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്