തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി സോജന് സുപ്രധാന ചുമതലയിലേക്ക് മാറ്റവും നല്‍കിയിട്ടുണ്ട്.
മുട്ടില്‍ മരം മുറിക്കേസില്‍ ഏറ്റവും ശക്‌തമായ നിലപാട് സ്വീകരിച്ച ഐഎഫ്‌എസ് ഉദ്യോഗസ്‌ഥനായിരുന്നു കണ്ണൂര്‍ സിസിഎഫ് ഡികെ വിനോദ് കുമാര്‍. വനം വകുപ്പിന് അകത്ത് നിന്ന് തന്നെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാനും മറ്റൊരു കള്ളക്കേസുണ്ടാക്കാനും വേണ്ടി നടന്ന ശ്രമങ്ങളെ കുറിച്ചൊക്കെ ആദ്യം റിപ്പോർട് നൽകിയത് ഇദ്ദേഹമായിരുന്നു. എന്‍ടി സാജന്‍ എന്ന ഉദ്യോഗസ്‌ഥന്‍ ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും പുറത്തുകൊണ്ടുവന്നത് വിനോദ് കുമാറായിരുന്നു.
ഐഎഫ്‌എസ് ഉദ്യോഗസ്‌ഥനെ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു തസ്‌തികയില്‍ നിന്ന് മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടി തീരുമാനം എടുക്കണമെന്നാണ് ചട്ടം. എന്നാല്‍ അത്തരത്തിലുള്ള നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് വിനോദ് കുമാറിനെ താരതമ്യേനെ അപ്രധാനമായ കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്.
അതോടൊപ്പം മുട്ടില്‍ മരം മുറിക്കേസില്‍ ആരോപണ വിധേയനായ എന്‍ടി സാജനെ വളരെ സുപ്രധാനമായ ഒരു തസ്‌തികയിലേക്ക് മാറ്റിയിട്ടുമുണ്ട്. നിലവില്‍ കണ്‍സര്‍വേറ്ററായ സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കൊല്ലം ആസ്‌ഥാനമായ സതേണ്‍ സര്‍ക്കിളിന്റെ തലവനായാണ് നിയമനം നല്‍കിയിരിക്കുന്നത്. ഈ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് കോഴിക്കോട് നിന്ന് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രിയിലേക്ക് മാറ്റിയിരുന്നത്. വകുപ്പ് തല അന്വേഷണത്തില്‍ സാജന്‍ കുറ്റക്കാരനാണെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട് വന്നിരുന്നു.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം