വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ബത്തേരി കോടതിയാണ് പ്രതികളായ അഗസ്‌റ്റിൻ സഹോദരൻമാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
അതേസമയം, മുട്ടിൽ മരം മുറി കേസിൽ സസ്‌പെൻഡ് ചെയ്‌ത വനം വകുപ്പ് ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. ചെക്ക് പോസ്‌റ്റിൽൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നത്.
ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാറിന്റെ ഉത്തരവിൽ പറയുന്നു.
Also Read: സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം