കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എടുത്ത കേസുകളിൽ ആണ് ജാമ്യ ഹരജി നൽകിയത്.
തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. റവന്യൂ ഉദ്യോഗസ്‌ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരെ മുൻകൂട്ടി അറിയിച്ചാണ് മരങ്ങൾ മുറിച്ചത്. അതിനാൽ തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
അതിനിടെ മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്‌ഥരുടെ പങ്ക് കണ്ടെത്തിയ കോഴിക്കോട് ഫ്‌ളയിംഗ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി. മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു.
മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാളും ധനേഷ് കുമാറായിരുന്നു. കേസിലെ പ്രതിയായ റോജി അഗസ്‌റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. എന്നാൽ കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡിലേക്ക് മടങ്ങാൻ വനംവകുപ്പ് ധനേഷിന് നിർദ്ദേശം നൽകി.
Must Read: വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി