വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ഈ മാസം 24 വരെയാണ് കാലാവധി നീട്ടിയത്. ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതേസമയം പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ വെള്ളിയാഴ്‌ചക്കകം കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
മരം മുറിച്ചു കടത്തിയതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്‌ക്ക് കൈമാറേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
Must Read: 187 പേര്‍ പിന്തുണച്ചു; ഒബിസി ബില്‍ രാജ്യസഭയും പാസാക്കി