കണ്ണൂർ: സിപിഎം നടത്തുന്ന എംവിആർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിൻമാറി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സിപിഎം അനുകൂല ട്രസ്‌റ്റിന്റെ പരിപാടിയിലും സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി എത്തില്ലെന്നാണ് വിവരം.
രാഷട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിൻമാറ്റം. സിപിഎം അനുകൂല ട്രസ്‌റ്റിന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്‌തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റം. ഇന്നാണ് എംവി രാഘവന്റെ ഒമ്പതാം വാർഷികാഘോഷം.
കണ്ണൂരിൽ സിപിഎം അനുകൂല എംവിആർ ട്രസ്‌റ്റിന്റെ എംവി രാഘവൻ അനുസ്‌മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനോട് യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപി അതൃപ്‌തി അറിയിച്ചു രംഗത്തെത്തിയിരുന്നു. എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്‌റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വിഎൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനിരുന്നത്. ഇതിനാലാണ് സിഎംപി നേരിട്ട് അതൃപ്‌തി അറിയിച്ചത്.
ഇതോടെ സിപി ജോൺ ഉൽഘാടനം ചെയ്യുന്ന സിഎംപി ജില്ലാ കൗൺസിലിന്റെ എംവി രാഘവൻ അനുസ്‌മരണത്തിൽ എത്താമെന്ന് കുഞ്ഞാലിക്കുട്ടി പിന്നീട് അറിയിക്കുകയായിരുന്നു. എന്നാൽ, സാന്നിധ്യം വിവാദമായേക്കാവുന്ന പശ്‌ചാത്തലത്തിൽ രണ്ടു പരിപാടികളിൽ നിന്നും കുഞ്ഞാലിക്കുട്ടി പിൻമാറുകയായിരുന്നു.
അതേസമയം, എംവിആർ അനുസ്‌മരണ പരിപാടിയിൽ നിന്ന് പിൻമാറുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എംവിആറിന്റെ മകൻ നികേഷ് കുമാറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ, ഇടതുപക്ഷ വേദിയിൽ താൻ പങ്കെടുക്കുന്നുവെന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എംവിആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എനിക്കേറെ പ്രിയപ്പെട്ട എംവി രാഘവന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദുഃഖത്തോടെ കുടുംബത്തെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Most Read| സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ; കടലാക്രമണത്തിനും സാധ്യത