മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‍ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് റെയ്‌ഡ് നടത്തിയത്.
അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരനെ നേരത്തെ എൻസിബി കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളും പിടികൂടിയിരുന്നു. ഇയാൾക്ക് നിരവധി ലഹരിമരുന്ന് ഇടപാടുകാരുമായും ബന്ധമുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടിൽ നിന്നും ലഹരിമരുന്നുകൾ കണ്ടെടുത്തിരുന്നു. ഇതിനെത്തുടർന്ന് ഫിറോസിന്റെ ഭാര്യ ഷബാനയെ എൻസിബി അറസ്‌റ്റ് ചെയ്‌തു. ഇവരുടെ ഫ്‌ളാറ്റിൽ നിന്നും 10 കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫിറോസ് നദിയാവാലയോടും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ സുൽത്താൻ എന്നുവിളിക്കുന്ന വാഹിദ് അബ്‌ദുൽ ഖാദർ ഷെയ്ഖ് എന്നയാളെ എൻസിബി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഫിറോസിന്റെ വീട്ടിൽ റെയ്‌ഡ് നടന്നത്.
Read also: അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍