മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചക്ക് ഒരുമണിയോടെ മുംബൈയിൽ ശരത് പവാർ വിഭാഗത്തിന്റെ യോഗവും നടക്കും. എംഎൽഎമാരോടും എംപിമാരോടും മറ്റു പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ അജിത് പവാറിനൊപ്പം പോയ നാലു എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരത് പവാർ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം. അതേസമയം, പാർട്ടി പിളർപ്പിന്റെ പശ്‌ചാത്തലത്തിൽ ശരത് പവാർ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.
വിഷയം ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കൂറുമാറ്റത്തിൽ പെടുന്നതിനാലാണിത്. അജിത് പവാറിനൊപ്പം 53 എംഎൽഎമാരിൽ 36 പേരുണ്ടെങ്കിൽ നിയമം ബാധകമാകില്ല. അജിത് പവാറിനെയും മറ്റു എട്ടു എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ പക്ഷം നിയമസഭാ സ്‍പീക്കർ രാഹുൽ നർവേക്കറിനു നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയായില്ല. ഇതിനിടെ, വർക്കിങ് പ്രസിഡണ്ടായിരുന്നു പ്രഫുൽ പട്ടേലിനെയും ജനറൽ സെക്രട്ടറി സുനിൽ തത്ക്കറെയും ശരത് പവാർ പുറത്താക്കിയിരുന്നു.
Most Read: ഏക സിവിൽ കോഡ്; അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി- ആംആദ്‌മി പാർട്ടിയിലും ഭിന്നത