കൊച്ചി: എന്‍സിപിയുടെ സംസ്‌ഥാന നേതൃയോഗം ഇന്ന് നടക്കാനിരിക്കെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചനകള്‍. പാലായില്‍ ചരിത്രവിജയം നേടിയ മാണി സി കാപ്പന്‍ സീറ്റ് വിട്ടു നല്‍കില്ലെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു. വിഷയം അദ്ദേഹം യോഗത്തില്‍ ഉന്നയിച്ചേക്കും.
എന്നാല്‍ പാലാ അടക്കം 12 സീറ്റുകള്‍ വാഗ്‌ദാനം ചെയ്‌താണ് ജോസ് കെ മാണിയെ സിപിഎം കൂടെ കൂട്ടിയതെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എങ്കിലും വിഷയം തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വം. എല്‍ഡിഎഫ് വിട്ട് പുറത്തുപോവുന്നത് പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിരുന്നു.
എന്നാല്‍ കാപ്പന് പിന്തുണയുമായി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗമുണ്ട്. പാലാ സീറ്റ് വെച്ച് മാറാന്‍ താല്‍പര്യമില്ലെന്നും അത്തരം നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ മുന്നണി വിടുമെന്നുമാണ് ഇവരുടെ നിലപാട്.
ഇവര്‍ക്ക് എന്‍സിപി കേന്ദ്രനേതൃത്തിന്റെ പിന്തുണയുമുണ്ട്. സിപിഎം കൈവിടുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മല്‍സരിക്കാനാണ് ഇവരുടെ തീരുമാനം.
എന്നാല്‍ എന്‍സിപിയിലെ പ്രബല വിഭാഗത്തിനെ കൂടെ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. മന്ത്രിസഭയിലെ എന്‍സിപി അംഗമായ എ.കെ ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ പിന്തുണ സിപിഎം ഉറപ്പാക്കി കഴിഞ്ഞു.
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവും ഇടതുമുന്നണിയുടെ വിപുലീകരണവും അടക്കം ഇന്നത്തെ യോഗത്തിൽ ചര്‍ച്ചയായേക്കും.
Read Also: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ജോസ് കെ മാണിയുടെ വരവ് ചർച്ചയാകും