കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. തൃപ്പൂണിത്തുറയിലെ റോഡ് ഷോയിലൂടെയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് അമിത് ഷാ തുടക്കമിടുക.
സ്വർണക്കടത്തിലെ ദുരൂഹ മരണത്തിലടക്കം എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചുള്ള പ്രചാരണമാണ് അമിത് ഷായിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി ദേശീയ നേതാക്കളെ കേരളത്തിൽ എത്തിച്ചുള്ള പ്രചാരണമാണ് എൻഡിഎ ഏറ്റെടുത്തിരിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായാണ് അണികൾക്ക് ആവേശം പകരാൻ അമിത് ഷാ എത്തുന്നത്.
നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്‌ടറിൽ തൃപ്പൂണിത്തുറയിൽ എത്തുന്ന ഷാ രാവിലെ 9 മണിയോടെ കിഴക്കേക്കോട്ട മുതൽ പൂർണത്രയീശ ക്ഷേത്ര ജംഗ്‌ഷൻ വരെ റോഡ് ഷോയിൽ പങ്കെടുക്കും. 11.30ഓടെ കാഞ്ഞിരപ്പള്ളിയിലെത്തി പൊൻകുന്നം ശ്രയസ് പബ്‌ളിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
തുടർന്ന്, 1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്‌ടറിൽ ചാത്തന്നൂരിൽ എത്തും. 2.30ന് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ടോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടെത്തുന്ന അമിത് ഷാ സത്രപ്പടി വരെ റോഡ് ഷോയിൽ പങ്കെടുക്കും.
Also Read: ഉദ്യോഗാർഥി സമരത്തെ ഉയർത്തി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി