ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. പുതിയ വകഭേദം സംഭവിച്ച വൈറസ് നിലവിൽ ഇന്ത്യയിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. വൈറസിന്റെ ജനിതകമാറ്റം മാരകമല്ലെന്നും അത് രോഗത്തിന്റെ കാഠിന്യം കൂട്ടില്ലെന്നും അദ്ദേഹം പറയുന്നു.
Also Read: വൈറസ് വ്യാപനം; ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ലോകത്ത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യ ബ്രിട്ടണിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 23 മുതൽ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 25ഓളം ലോക രാജ്യങ്ങൾ യുകെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദം നന്നായി പടരുന്നതാണെന്നും ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുമെന്നും കണ്ടെത്തിയതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.