ന്യൂഡെൽഹി: റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിൽ ജനതാ കർഫ്യുവിനെ കുറിച്ച് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കർഫ്യൂ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറയുന്നു. ജനതാ കർഫ്യുവും പാത്രം കൊട്ടി കോവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചതും വരും തലമുറകൾ ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടൊപ്പം, അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റൺസ് സ്വന്തമാക്കിയ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പൺ ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ബാഡ്‌മിന്റൺ താരം പിവി സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
മാർച്ചിൽ വനിതാ ദിനം ആഘോഷിക്കുമ്പോൾ ഒട്ടേറെ വനിതാ താരങ്ങൾ റെക്കോർഡുകളും മെഡലുകളും നേടി. ഐഎസ്‌എസ്‌എഫ് ലോകകപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യ ഉയർന്ന സ്‌ഥാനം കരസ്‌ഥമാക്കി. സ്വർണ മെഡലുകളുടെ എണ്ണത്തിലും ഇന്ത്യയാണ് ഒന്നാമത്. ശാസ്‌ത്ര മേഖലയിലും കായിക മേഖലയിലും ഉൾപ്പടെ എല്ലാ രംഗങ്ങളിലും ഇന്ത്യൻ വനിതകൾ അവരുടെ മുദ്ര പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന വാക്‌സിനേഷനെ കുറിച്ചും പ്രധാനമന്ത്രി പ്രതിപാദിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഉത്തർ പ്രദേശിലെ ജൗൻപൂരിൽ 109 വയസുള്ള സ്‌ത്രീ വാക്‌സിൻ സ്വീകരിച്ചു. അതുപോലെ ഡെൽഹിയിൽ 107 വയസുള്ളയാളും സ്വമേധയാ വാക്‌സിൻ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Also Read: എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങൾ; കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് രാജ്‌നാഥ് സിംഗ്