മസ്‌കറ്റ്: രാത്രിയില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടണമെന്ന സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്‌തമാക്കി മസ്‌കറ്റ് നഗരസഭ. നിര്‍ദേശം പാലിക്കാത്തവര്‍ കനത്ത പിഴശിക്ഷക്കൊപ്പം സ്‌ഥാപനം അടച്ചിടുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും എന്ന് മസ്‌കറ്റ് നഗരസഭാ വക്‌താവ് അറിയിച്ചു.
സ്‌ഥാപനങ്ങള്‍ അടക്കേണ്ടത് രാത്രി എട്ട് മുതല്‍ പുലര്‍ച്ച അഞ്ച് വരെയാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് 300 റിയാല്‍ ആണ് പിഴയായി ഒടുക്കേണ്ടി വരിക. കൂടാതെ നിയമലംഘനം ആവര്‍ത്തിക്കുന്നപക്ഷം പിഴ 1000 റിയാലായി ഉയരുമെന്നും ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും നഗരസഭാ വക്‌താവ് വ്യക്‌തമാക്കി.
നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നഗരസഭയുടെ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ സംഘാംഗങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം റോയല്‍ ഒമാന്‍ പോലീസ് പബ്ളിക് പ്രോസിക്യൂഷനുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതേസമയം ഏതെങ്കിലും സ്‌ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വദേശികളും വിദേശികളും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവരം നഗരസഭയുടെ കോള്‍ സെന്റര്‍ നമ്പറായ 1111ല്‍ വിളിച്ച് അറിയിക്കാവുന്നതാണ്. നിയമലംഘനങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Read Also: തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം