തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ജനുവരി രണ്ടു വരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. ഒമൈക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് സംസ്‌ഥാനത്ത് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം.
ദേവാലയങ്ങൾ ഉൾപ്പടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.
പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ളിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്‌ഥരുടെ പിന്തുണയോടെ സെക്‌ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
പുതുവൽസര ആഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ളബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
Also Read: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു