കാസർഗോഡ്: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ മുഖം മാറുന്നു. നിലവിൽ ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ജനസംഖ്യ അടിസ്‌ഥാനമാക്കി മണ്ഡലം പുനർ നിർണയിക്കുന്നതോടെ ഇത് ആറായി ഉയരും.
നിലവിലുള്ള മണ്ഡലങ്ങൾക്ക് പുറമെ നീലേശ്വരം ആസ്‌ഥാനമായി പുതിയ മണ്ഡലം നിലവിൽ വരും. ഉദുമ മണ്ഡലത്തിന്റെ പേര് ബേഡകം എന്നായി മാറും. കൂടാതെ മഞ്ചേശ്വരം മണ്ഡലത്തിലെ ചില പഞ്ചായത്തുകൾ കാസർകോട് മണ്ഡലത്തിൽ ചേരുകയും ദേലംമ്പാടി പഞ്ചായത്ത് മഞ്ചേശ്വരത്തിൽ ഉൾപ്പെടുകയും ചെയ്യും.
നിലവിൽ ഉദുമ മണ്ഡലത്തിൽ ഉൾപ്പെട്ട ചെമ്മനാട് പഞ്ചായത്ത് പുനർ നിർണയത്തോടെ കാസർഗോഡ് മണ്ഡലത്തിൽ ഉൾപെടും. ജനസംഖ്യ അടിസ്‌ഥാനത്തിൽ 25 വർഷം കൂടുമ്പോഴാണ് മണ്ഡല പുനർനിർണയം നടക്കാറുള്ളത്. കരട് തയാറാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. നീലേശ്വരം മണ്ഡലം ഇല്ലാതായതോടെ ഇത് പുനസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. കിനാനൂർ – കരിന്തളം, മടിക്കൈ, വെസ്‌റ്റ് എളേരി, ഈസ്‌റ്റ് എളേരി, ബളാൽ എന്നീ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ഉൾപെടുന്നതാകും നീലേശ്വരം നിയമസഭ മണ്ഡലം.
നീലേശ്വരം നിയമസഭാ മണ്ഡലം
1977ലെ മണ്ഡലം പുനർ ക്രമീകരണത്തോടെ ഇല്ലാതായതാണ് നീലേശ്വരം നിയമസഭാമണ്ഡലം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നീലേശ്വരം നിയമസഭാ മണ്ഡലമാണ് മണ്ഡല പുനർ നിർണയത്തിലൂടെ വീണ്ടും വരുന്നത്. 1957 ഫെബ്രുവരി 28ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇഎംഎസ് ഇവിടെ നിന്ന് മൽസരിച്ചു ജയിച്ചത്. അതുവരെ രാഷ്‌ട്രപതി ഭരണത്തിന് കീഴിലായിരുന്നു സംസ്‌ഥാനം. ഔദ്യോഗികമായി കേരളം രൂപം കൊണ്ടതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 57 ഫെബ്രുവരിയിലേത്. അന്ന് ‘ദ്വയാംഗ’ നിയമസഭാ മണ്ഡലമായിരുന്നു നീലേശ്വരം. അതായത് ഒരേ മണ്ഡലത്തിൽ നിന്ന് രണ്ടുപേർക്ക് മൽസരിക്കാവുന്ന സവിശേഷ സ്‌ഥിതിയുള്ള മണ്ഡലമായിരുന്നു നീലേശ്വരം. അന്ന് ഇവിടെനിന്ന് ഇടതുപക്ഷത്തിനായി രണ്ടുപേരാണ് മൽസരിച്ചു ജയിച്ചത്.
ഒന്ന്, പട്ടികജാതി സംവരണ സ്‌ഥാനാർഥിയായി സിപിഐ പ്രതിനിധിയായ കല്ലളൻ വൈദ്യരും കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്‌ഥാനാർഥിയായ രണ്ടാമൻ ഇഎംഎസുമായിരുന്നു. 1956ൽ കേരളം രൂപീകൃതമായതിനുശേഷം 1957ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാ മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്നായിരുന്നു നീലേശ്വരം. ഇവിടെ നിന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യമായി മൽസരിച്ചു ജയിച്ചത്.
1973ലാണ് നീലേശ്വരം നിയമസഭാ മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പ്. നീലേശ്വരം എംഎൽഎ ആയിരുന്ന വിവി കുഞ്ഞമ്പുവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം, 1977ൽ മണ്ഡലം പുനഃസംഘടിപ്പിച്ചപ്പോൾ നീലേശ്വരം മണ്ഡലം ഇല്ലാതായി. ‘നീലേശ്വരം’ പ്രദേശം ഹോസ്‌ദുർഗ് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു. 2006ലെ പുനഃസംഘടിപ്പിക്കലിൽ ‘നീലേശ്വരം’ വീണ്ടും മാറി, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലേക്ക് എത്തി!
1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വന്നു. 2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 2011 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.
Most Read: കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ