കാസർഗോഡ്: നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എസ് കാസർഗോഡ് ജില്ലാകമ്മിറ്റി പ്രസിഡണ്ട് കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
‘1957ൽ സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാൻ വെള്ളോടി കമ്മീഷൻ വെക്കുകയും കമ്മീഷൻ നിർദ്ദേശത്തിൽ മഞ്ചേശ്വരം, നീലേ ശ്വരം, പയ്യന്നൂർ, കൂത്ത്പറമ്പ് എന്നീ താലൂക്കുകൾ ആവശ്യമാണെന്ന് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു’ – കൃഷ്‌ണൻ നമ്പ്യാർ പറഞ്ഞു.
‘മലപ്പുറം, വയനാട്, കാസർഗോഡ് ജില്ല പോലും അക്കാലത്ത് വന്നിട്ടില്ല. എന്നാൽ നീലേശ്വരവും കൂത്തുപറമ്പും ഒഴികെ മറ്റുള്ളവ താലൂക്കുകളായി രൂപികരിച്ചു. ഇക്കാലത്ത് താലൂക്ക് ആവശ്യം ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രവർത്തിച്ചിരുന്നു. വീണ്ടും 1984ൽ നീലേശ്വരം താലൂക്കിനായി മുൻ ജനപ്രതിനിധികളും പ്രമുഖ രാഷ്‌ട്രീയ – സാമൂഹിക പ്രവർത്തകരുമായി ടികെ ചന്ദൻ, ചന്തു ഓഫീസർ, എൻകെ കുട്ടൻ, സി കൃഷ്‌ണൻ നായർ, പി കരുണാകരൻ എക്‌സ് എംപി, കെപി സതീഷ് ചന്ദ്രൻ, കെപി ജയരാജൻ, ഡോ. എബ്രാഹിം കുഞ്ഞി, എൻ മഹേന്ദ്ര പ്രാതാപ് എന്നിവരും ഞാനും ഉൾപ്പടെ 101 പേരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരുന്നു’ -കൃഷ്‌ണൻ നമ്പ്യാർ തുടർന്നു.
‘ഈ ആക്ഷൻ കമ്മിറ്റി സർക്കാരിലേക്ക് നിവേദനം നൽകുകയും തുടർന്ന് ദാമോദരൻ നമ്പ്യാർ കമ്മീഷൻ വരികയും അദ്ദേഹം നീലേശ്വരം താലൂക്കിനായി ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു. പക്ഷെ, ചില തൽപര കഷികളുടെ ഇടപെടൽ കാരണം അത് നടക്കാതെ വന്നു. 8ഓളം പഞ്ചായത്തുകൾ സ്‌ഥിതി ചെയ്യുന്ന ഫർക്ക (ബ്ളോക്കിൽ) ഒരു താലൂക്ക് ഇപ്പോഴും ആയിട്ടില്ല’. കൃഷ്‌ണൻ നമ്പ്യാർ നിവേദനത്തിൽ വ്യക്‌തമാക്കി.
താലൂക്കിനായി സൗകര്യ പ്രധമായ സ്‌ഥലങ്ങളും ബിൽഡിങ്ങുകളും നീലേശ്വരത്തുണ്ട്. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ ടൗണും സാംസാകാരിക കേന്ദ്രം കൂടിയാണ് നീലേശ്വരം. നീലേശ്വരം താലൂക്ക് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നമ്പ്യാർ ചൂണ്ടികാട്ടി.
Most Read: ഹലാൽ സർട്ടിഫിക്കറ്റ്; ‘ഹിമാലയ’ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സംഘ്‌പരിവാർ