കൊച്ചി: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഒൻപത് ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു. ഇതര സംസ്‌ഥാനങ്ങളിൽ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം ജാര്‍ഖണ്ഡില്‍ നിന്ന് റോഡുമാർഗം ഓക്‌സിജൻ കൊച്ചിയിൽ എത്തിച്ചത്.
ജാര്‍ഖണ്ഡ്, പശ്‌ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലൂടെ 2,400 കിലോമീറ്റര്‍ പിന്നിട്ടാണ് ഓക്‌സിജൻ ടാങ്കർ കൊച്ചിയിലെത്തിയത്. ശനിയാഴ്‌ച കോയമ്പത്തൂര്‍ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്‌ത ടാങ്കറാണ് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഓക്‌സിജൻ നിറച്ച് മടങ്ങിയെത്തിയത്.
യാത്രക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വച്ച് ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചിരുന്നു. എന്നാൽ ട്രാൻസ്‌പോർട് കമ്മീഷണർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് വാഹനം യാത്ര തുടർന്നു.
കൊച്ചിയിലെത്തിച്ച ഓക്‌സിജൻ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ എയര്‍പ്രോഡക്റ്റിലെ കരുതല്‍ ടാങ്കറിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിലായി രണ്ടു ടാങ്കറുകളില്‍ 18 ടണ്‍ ഓക്‌സിജൻ കൂടി സംസ്‌ഥാനത്ത് എത്തും.
Also Read: ‘കേരളത്തിന് എത്ര ഡോസ് വാക്‌സിന്‍ നൽകിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി