കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പൂർണമായി ഒഴിവാക്കി.
ഫറോക്ക് മുനിസിപ്പാലിറ്റിയിലും കോർപറേഷനിലെ 43,48,51 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണി വരെ എല്ലാ കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാം. ബാങ്കുകളും ട്രഷറിയും ഉച്ചക്ക് രണ്ടുമണി വരെ പ്രവർത്തിപ്പിക്കാം. നിപ ബാധിച്ചു മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്.
അതേസമയം, പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുന്നവർ അത് തുടരണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഐസൊലേഷനിലുള്ളവർ 21 ദിവസം അത് തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
നിലവിൽ 981 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ചികിൽസയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ കോർ കമ്മിറ്റിയും വൈകിട്ട് അവലോകന യോഗവും ചേർന്നിരുന്നു.
Most Read| കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ