ന്യൂഡെൽഹി: ഇന്ധനവില വർധന സംബന്ധിച്ച് ജനങ്ങൾ അവരവരുടെ സംസ്‌ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ വില വീണ്ടും കുറയുന്നതിന് സംസ്‌ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്‌ക്കാൻ അഭ്യർഥിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്‌ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഡെൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. ജിഎസ്‌ടി കൗൺസിൽ നിരക്ക് നിശ്‌ചയിക്കാത്തതിനാൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വിലവർധനയിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ പെട്രോൾ- ഡീസൽ വിലയുടെ എക്‌സൈസ് നികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ പല സംസ്‌ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറയ്‌ക്കുകയും ചെയ്‌തിരുന്നു.
Also Read: ആർഎസ്‌എസ് പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി