വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നലെയും വിഫലം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനത്തിൽ സർവ സന്നാഹം ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം പോലും സ്‌ഥിരീകരിക്കാനായില്ല. ഇന്നലെ മയക്കുവെടി സംഘങ്ങൾ, കുങ്കിയാനകൾ എന്നിവയുമായി ഉൾക്കാട്ടിൽ തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു ഇന്നലെ തിരച്ചിൽ നടത്തിയത്.
ഇന്നലെ രാവിലെ തുടങ്ങിയ തിരച്ചിൽ വൈകിട്ടുവരെ തുടർന്നു. വനത്തിൽ കടുവ സഞ്ചരിച്ച വഴിയിൽ കഴുത്തിലെ മുറിവിൽ നിന്ന് ഇറ്റിയ ചോരയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഈ വനമേഖലയിൽ എവിടെയെങ്കിലും കടുവ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, മുമ്പത്തെപ്പോലെ കാട്ടിനുള്ളിൽ കടുവ നിന്നതിന്റെയോ, നടന്നതിന്റെയോ പാടുകളൊന്നും കണ്ടെത്താനായില്ല. വനത്തിലടക്കം ക്യാമറകൾ വെച്ചിട്ടും പുതുതായി ഒരു ചിത്രം പോലും ലഭിച്ചിട്ടില്ല.
കടുവയുടെ സഞ്ചാര പാത കണ്ടെത്താനാണ് റിയൽ ടൈം സിസിടിവി ഉൾപ്പടെ 68 ക്യാമറകൾ വിവിധ ഭാഗങ്ങളിലായി വെച്ചത്. എന്നാൽ, ഇതിലൊന്നും ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. കടുവയുടെ ചിത്രം കിട്ടിയാൽ ആ പ്രദേശത്ത് ട്രക്കിങ് ടീം തിരച്ചിൽ നടത്തും. നവംബർ 28ന് ആണ് കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും കടുവാപ്പേടി തുടങ്ങുന്നത്. 27 ദിവസത്തിനിടെ 17 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. കടുവക്കായി ഇന്നും തിരച്ചിൽ തുടരും.
Most Read: ആരുടെ കാലിലും വീഴാം, രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കൂ; സുരേഷ് ഗോപി