ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്-19 കുത്തിവെപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ.
വികലാംഗര്‍ക്ക് വീടുതോറുമുള്ള കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ എവാര ഫൗണ്ടേഷന്റെ ഹരജിക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്‌തമാക്കി.
നിലവിലുള്ള പകര്‍ച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ വലിയ പൊതുതാല്‍പര്യം ഉള്ളതാണെന്ന് മനസിലാക്കുന്നുവെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
എല്ലാ പൗരൻമാരും വാക്‌സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകളിലൂടെ കൃത്യമായി നിര്‍ദ്ദേശിക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നുവെന്നും അത് സുഗമമാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ ഒരു വ്യക്‌തിയുടെ സമ്മതം വാങ്ങാതെ നിര്‍ബന്ധിത വാക്‌സിനേഷന്‍ നടത്തണമെന്ന് പറയുന്നില്ലെന്നും കേന്ദ്രം പറഞ്ഞു.
അതേസമയം, വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഒരു വര്‍ഷം രാജ്യം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ രാജ്യത്തെ മുതിര്‍ന്ന പൗരൻമാരില്‍ 10ല്‍ ഏഴുപേര്‍ക്കും വാക്‌സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
Most Read: കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ