വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ട് കെഎസ്ആർടിസി സർവീസുകളിൽ ഒരെണ്ണം നിർത്തിവച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്‌ഥാന യാത്രക്കാർക്കുള്ള കർശന നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതോടെയാണ് സർവീസുകൾ നിർത്തി വെച്ചത്.
ഇന്നലെ മുതലാണ് ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് രണ്ട് ബസുകൾ സർവീസുകൾ തുടങ്ങിയത്. ഗുണ്ടൽപേട്ടിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ വേണം. എന്നാൽ, ഗുണ്ടൽപേട്ടയിൽ നിന്ന് തിരിച്ച് ബത്തേരിയിലേക്ക് വരാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തന്നെ വേണം.
ചെക്ക്‌പോസ്‌റ്റുകളിൽ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാരെ കടത്തിവിടുന്നുള്ളു. ഇത് മൂലം പലരും കേരളത്തിലേക്ക് വരാൻ മടിക്കുകയാണ്. നഷ്‌ടത്തിൽ ഓടുന്ന സർവീസുകൾ അടുത്ത ദിവസങ്ങളിൽ തുടരണമോ എന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് കേരളത്തിലേക്ക് വരാൻ ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്.
Read Also: മുന്നറിയിപ്പ് അവഗണിച്ച് കടലിലിറക്കിയ വള്ളം മറിഞ്ഞു; 3 പേരെ രക്ഷപെടുത്തി