മലപ്പുറം : ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോയ വള്ളം മറിഞ്ഞു. മൽസ്യ ബന്ധനത്തിനായി കടലിൽ ഇറക്കിയ വള്ളം ശക്‌തമായ കാറ്റിൽ മറിയുകയായിരുന്നു. തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന 3 ജീവനക്കാരെ ഫിഷറീസ് വകുപ്പ് രക്ഷപെടുത്തി.
പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി(45), അണ്ടിപ്പാട്ടിൽ ഹുസൈൻ(38), പുത്തൻപുരയിൽ സലാം(37) എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പടിഞ്ഞാറേക്കര ഭാഗത്തുനിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് വച്ചാണ് വള്ളം നിയന്ത്രണം വിട്ടത്.
അപകടത്തിൽ പെട്ട തൊഴിലാളികൾ ഏറെ സമയം കടലിൽ തുഴഞ്ഞു നിന്നു. തുടർന്ന് ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയുകയും, ഉടൻ തന്നെ സുരക്ഷാ ബോട്ട് കടലിലിറക്കുകയും ചെയ്‌തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഒ ചിത്രയുടെ നിർദ്ദേശ പ്രകാരമാണ് സുരക്ഷാ ബോട്ട് കടലിൽ ഇറക്കിയത്.
Read also : ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ