കൊച്ചി: സാഹിത്യകാരൻ സി രാധാകൃഷ്‌ണന്റെ രാജിയിൽ പ്രതികരിച്ച് കേന്ദ്ര സാഹിത്യ അക്കാദമി. രാജി തെറ്റായ സന്ദേശം നൽകുന്നതാണെന്നും രാഷ്‌ട്രീയ ഇടപെടൽ നടന്നിട്ടില്ലെന്നും അക്കാദമി പ്രസ്‌താവനയിൽ പറയുന്നു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരൻ കൂടിയാണെന്നും സാഹിത്യ അക്കാദമി വ്യക്‌തമാക്കി.
സാഹിത്യോൽസവം കേന്ദ്രമന്ത്രി ഉൽഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്‌ണൻ അക്കാദമി വിശിഷ്‌ടാംഗത്വം രാജിവെച്ചത്. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തരമാണ് അദ്ദേഹം രാജി അറിയിച്ചത്. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രിയെ കൊണ്ട് അക്കാദമി ഫെസ്‌റ്റിവൽ ഉൽഘാടനം ചെയ്യിച്ചതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാധാകൃഷ്‍ണൻ അക്കാദമി സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്‌തമാക്കിയിരുന്നു.
”രാഷ്‌ട്രീയ സമ്മർദ്ദങ്ങൾ മറികടന്ന് സ്വയംഭരണാവകാശം നിലനിർത്തുന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് താങ്കൾക്ക് അറിയാം. കഴിഞ്ഞ തവണ സഹമന്ത്രി ഉൽഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. ഞാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് എതിരല്ല. പക്ഷേ, അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരിക്കുന്നതിനെ ശക്‌തമായി എതിർക്കുന്നു- സി രാധാകൃഷ്‌ണൻ കത്തിൽ പറയുന്നു”.
”അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് രാഷ്‌ട്രീയ യജമാനൻമാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയംഭരണാവകാശമുള്ള ചുരുക്കം ചില സ്‌ഥാപനങ്ങളിൽ ഒന്നായ അക്കാദമി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെ നിശബ്‌ദമായി നോക്കിയിരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അക്കാദമിയുടെ വിശിഷ്‌ടാംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ല”- സി രാധാകൃഷ്‌ണൻ കത്തിൽ വ്യക്‌തമാക്കി.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും