തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ സി രാധാകൃഷ്‌ണൻ ‘ആര്‍ഷദര്‍ശ’ പുരസ്‌കാരത്തിന് അർഹനായി. ‘ആര്‍ഷദര്‍ശ’ പുരസ്‌കാരം നൽകുന്നത്, സനാതന ധർമത്തിന്റെ പ്രചാരണത്തിനായി നിലകൊള്ളുന്ന ‘കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക’ എന്ന സംഘടനയാണ്.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കഴിഞ്ഞ വർഷത്തെ പുരസ്‌കാരം മഹാകവി അക്കിത്തത്തിനാണ് ലഭിച്ചിരുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌കാരം. വേദ സാഹിത്യത്തിന്റെ ധർമ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരൻ എന്ന നിലയിലാണ് പുരസ്‌കാരം; പ്രസിഡണ്ട് ഡോ. സതീഷ് അമ്പാടി അറിയിച്ചു.
ഡോ എംവി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്‌ണൻ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന സാഹിത്യ സംഭാവനകളിലൂടെ മലയാള നോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി രാധാകൃഷ്‌ണൻ എന്ന് സമിതി വിലയിരുത്തി.
മലയാള നോവലുകളിലൂടെയും ഇംഗ്‌ളീഷ് രചനകളിലൂടെയും അദ്ദേഹം രചിച്ചെടുത്ത ആശയലോകം അത്യന്തം വിപുലമാണ്. ചരിത്ര-ശാസ്‌ത്ര-ആത്‌മീയബോധം സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസിന്റെ ഉടമയാണ് രാധാകൃഷ്‌ണൻ. സര്‍ഗവൈഭവവും ശാസ്‌ത്രബോധവും ഭാരതീയ സാംസ്‌കാരിക അവബോധവും സഞ്ചയിച്ചെടുത്ത സി രാധാകൃഷ്‌ണൻ മലയാളത്തിന്റെ അഭിമാനമാണ്; സമിതി രേഖപ്പെടുത്തി.
ശാസ്‌ത്രം, തത്വചിന്ത, സർഗാത്‌മക സാഹിത്യം എന്നിങ്ങനെ വൈവിധ്യപൂർണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകമാണ് ഇദ്ദേഹത്തിന്റേതെന്നും ഭാരതീയതയുടെയും മാനവികതയുടെയും ശാസ്‌ത്രത്തിന്റെയും ആത്‌മീയതയുടെയും വിപുലവും വിസ്‍മയാവഹവുമായ രചനാലോകത്തിന്റെ പ്രജാപതിയാണ് സി രാധാകൃഷ്‌ണനെന്നും സമിതി അഭിപ്രായപ്പെട്ടു.
‘ആര്‍ഷദര്‍ശ’ പുരസ്‌കാര സമിതിയിൽ രാജീവ് ഭാസ്‌കരൻ (ചെയര്‍മാൻ) കെ രാധാകൃഷ്‌ണൻ നായര്‍, ഡോ. വേണുഗോപാല്‍, ഡോ. രവീന്ദ്രനാഥ്, ഡോ. അച്യുതന്‍കുട്ടി, പ്രൊഫ. നാരായണന്‍ നെയ്‌തലത്ത്, മൻമഥന്‍ നായര്‍, ഡോ. സുധീര്‍ പ്രയാഗ, പി ശ്രീകുമാര്‍, ഡോ. സതീഷ് അമ്പാടി എന്നിവര്‍ അംഗങ്ങളാണ്.
National News: രാജ്യത്ത് ഒമൈക്രോൺ ബാധിതർ 101; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രം