ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിൻ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്‌ഥാനങ്ങളും 8 മുതൽ 9 ശതമാനം വരെ വാക്‌സിനുകൾ പാഴാക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ കേരളത്തിൽ ഒരു ശതമാനം പോലും വാക്‌സിൻ പാഴാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ സംസ്‌ഥാനങ്ങൾക്ക് 8 മുതൽ 9 ദിവസത്തിനിടെ വാക്‌സിൻ എത്തിക്കുന്നുണ്ട്. എന്നാൽ വലിയ സംസ്‌ഥാനങ്ങൾക്ക് 15 ദിവസത്തിനിടെയാണ് വാക്‌സിൻ എത്തിക്കുന്നത്.
13.10 കോടി ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിവിധ സംസ്‌ഥാനങ്ങൾക്ക് നൽകിയത്. ഇതിൽ 11.43 കോടി ഡോസുകൾ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി വാക്‌സിൻ ഡോസുകൾ നിലവിൽ വിവിധ സംസ്‌ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകൾ ഇപ്പോൾ സംസ്‌ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 89.51 ശതമാനം പേർ രോഗമുക്‌തി നേടി. 1.25 ശതമാനം പേർ മരിച്ചു. 9.24 ശതമാനം ആളുകൾ നിലവിൽ കോവിഡ് ചികിൽസയിൽ കഴിയുകയാണ്.
Read also: കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ റമദാൻ മാസത്തിലെ കൂട്ടായ്‌മകൾക്ക് നിരോധനം